Tuesday, June 28, 2011

ബ്യൂട്ടി പാർലർ

നാട്ടിലെ ജന്മിയും വലിയ പ്രമാണിയുമായ കോലോത്തെ വാപ്പു ഹാജിയുടെ വീട്ടിൽ കല്യാണമാണ്. അവസാനത്തെ മകൻ ദുബായിക്കാരൻ ബഷീറിന്റെതാണ് കല്യാണം.  ദേശത്ത് ഒരു ഉൽസവ പ്രതീതി കല്യാണം പ്രമാണിച്ച് ഒരാഴ്ച് എല്ലാവർക്കും ഹാജ്യാരുടെ വീട്ടിലാണ് ഭക്ഷണം. വീടിന്റെ തൊട്ടുള്ള താഴത്തെ പള്ളിയാൽ മുഴുവനായും പന്തലാണ് ഹാജ്യാരുടെ തന്നെ നാട്ടിലുള്ള തെങ്ങിൻ തോട്ടത്തിലെ മുഴുവൻ ഓലകളും മുടഞ്ഞ് തടുക്കുകളാക്കി മാറ്റിയിരുന്നു .കുറച്ചായി
പണിക്കാർക്കും നാട്ടുകാർക്കും വിശ്രമിക്കാനും രാത്രിയിൽ കിടക്കാനും താൽക്കാലിക കുളിപ്പുരകൾക്ക് മറയാക്കാനും എല്ലാം തടുക്കുകൾ. രാത്രിയായാൽ പന്തലിനകത്തുള്ള സ്റ്റേജിൽ കലാപരിപാടികൾ. പാട്ട്, ഡാൻസ്,ഒപ്പന അങ്ങിനെ പലതും പാതിരാത്രി കഴിഞ്ഞ് പരിപാടികൾ കഴിയുമ്പോഴെക്കും പലരും ഉറക്കമായിരിക്കും പന്തലിൽ തടുക്കുകൾ വിരിച്ച് ജനം ആണും പെണ്ണും കുട്ടികുഞ്ഞനടക്കം സുഖമായുറങ്ങും.

നാട്ടിൽ ചെത്തുവഴിയിലെ ഏക ചായക്കടക്കാരൻ വേലുക്കുട്ടി ഒരുമാസമായി  ചായക്കട തുറക്കാറില്ല വേലുക്കുട്ടിക്കും ഭാര്യ സരോജിനിക്കും, അവരുടെ അനിയത്തിയും നാടിന്റെ രോമാഞ്ചവുമായ അമ്മിണിക്കും ഹാജിയാരുടെ പുരയിലാണ് ഡ്യൂട്ടി.  അടുക്കളയുടെ പിൻഭാഗത്തുള്ള ചായിപ്പിൽ വേലുക്കുട്ടി തന്റെ ചായക്കട പുനസൃഷ്ടിച്ചിരിക്കയാണെന്നു പറയാം പണിക്കാർക്കും വീട്ടുകാർക്കും വിരുന്നുകാർക്കും രാവിലെ മുതൽ വൈകുന്നേരം വരെ ചായ കൊടുക്കലവരുടെ ജോലിയാണ് . ചായക്കടയിലെ ഇരട്ടി ജോലി ഉണ്ടെന്നാണ് സരോജിനിയുടെ പക്ഷം എന്നാലും രാത്രി വേലുക്കുട്ടിയുടെ നാടൻ ചാരായം കുടിച്ചുവന്നുള്ള പരാക്രമവും സഹിക്കണ്ടല്ലോ..? പാതിരക്കു ശേഷം ചായിപ്പിൽ ഹാജിയാരുടെ വിസിറ്റ് ഉണ്ടാകാറുണ്ടെന്നു മറുപക്ഷം. കള്ള് കുടി ഹറാമായതിനാൽ വേലുക്കുട്ടി വൈകുന്നേരം രാത്രിക്കുള്ള ഭക്ഷണവും പൊതിഞ്ഞു യാത്രയാകും പിന്നെ അത്യാവശ്യം നാടനുമടിച്ച് രണ്ടു പാട്ടും പാടി ചായക്കടയുടെ മുമ്പിൽ ബഞ്ചിൽ കിടന്നുറങ്ങും. രാവിലെ കോഴികൂകുമ്പോഴെക്കും എണീറ്റ് അമ്പലക്കുളത്തിൽ ഒന്നു മുങ്ങി കുട്ടപ്പനായി ഹാജ്യാരുടെ ചായിപ്പിലെത്തും അപ്പഴെക്കും സരോജിനി എണീറ്റ് ശരീരത്തിലെ അഴുക്കെല്ലാം ഹാജ്യാരുടെ കുളത്തിൽ തന്നെ കഴുകിമുങ്ങി നെറ്റിയിൽ ഒരു കുറിയും തൊട്ട് സമാവറിൽ വെള്ളമൊഴിച്ച്, കരിയിട്ട് കത്തിച്ച്,  പുട്ടിന്റെ പൊടി നനച്ച്,  നാളികേരം ചിരവാൻ തുടങ്ങിയിരിക്കും.

അമ്മിണിയെ സന്ധ്യയായിക്കഴിഞ്ഞാൽ ഹാജ്ജ്യാരുടെ മൂത്ത പെങ്ങളും കോലോത്തെ പ്രധാനമന്ത്രിയുമായ റുക്ക്യാത്ത കസ്റ്റഡിയിൽ എടുക്കും പിന്നെ രാവിലെ മാത്രമെ റിലീസ് ആക്കൂ
പന്തലിൽ നടക്കുന്ന കലാപരിപാടികൾ പോലും ജനലിലൂടെ കാണാൻ മാത്രമേ കാണാൻ പറ്റൂ
ഒപ്പന ഉണ്ടെങ്കിൽ റുക്ക്യാത്ത പോകും അപ്പോൾ അമ്മിണിക്കും പോകാം  എപ്പോഴും ഒപ്പം കൊണ്ടുനടക്കുന്നതുകൊണ്ട് ഒരിക്കൽ ബിരിയാണിക്കാരൻ കോയാക്ക ചോദിച്ചു " ഇബൾ ങ്ങളെ മോളാ".....   "മോളായാലും കൊയപ്പല്യ ...   അല്ലെങ്കിൽ ചെലപ്പോ മര്യോളാക്കണ്ടേരും.......
ജ്ജ് അന്റെ പണി നോക്ക് ഇബിലീസെ".....  അതിൽ എല്ലാം അടങ്ങിയിരുന്നു.

കല്ല്യാണ ഒരുക്കങ്ങൾ ഗംഭീരമായി നടക്കുന്നു. എല്ലാസ്ഥലത്തും മേൽനോട്ടവുമായി ഹാജ്യാർ എത്തുന്നുണ്ട് എങ്കിലും അദ്ദേഹം വലിയ വിഷമത്തിലാണ് മാസത്തിലൊരിക്കൽ കൃത്യമായി ക്രോപ്പ് ചെയ്തിരുന്ന താടിയും മുടിയും രണ്ടുമാസമായി വെട്ടിയിട്ടില്ല.!  ദേശത്തെ ഒസ്സാൻ ആലിയാമു പറ്റെ കിടപ്പിലായിട്ട് രണ്ടുമാസായി കാൻസറാത്രെ വെറുംകൊള്ളി പോലെ ആയിക്ക്ണ് പാവം, ബോധൊട്ടൂ പോയിട്ടുല്ല്യാ.....  മാസാമാസം കൃത്യായി പൊരേൽ വന്നു ഹാജിയാരുടെ മുടിയും താടിയും ചെത്തിമിനുക്കി  നാട്ടിലെ മുഴുവൻ വിവരങ്ങളും കൈമാറി രാത്രി ഭക്ഷണവും കഴിച്ച് വീട്ടിൽക്ക് റുക്ക്യാത്തടെ വക പാർസലും വാങ്ങി ബീഡിം കത്തിച്ചുള്ള ആപോക്ക് മറക്കാൻ പറ്റ്ണില്ല ഒരേപ്രായക്കാരാണ് രണ്ടാളും.

ചെറുപ്പത്തില് ഒരിക്കൽ രാത്രിഓത്തു കഴിഞ്ഞ് വരുമ്പോ കുട്ടിതോട്ടിൽ വീണ  നീന്തൽ അറിയാത്ത തന്നെ ഒപ്പം ചാടി പുല്ലാനിക്കടവിലെറ്റം ഒഴുകിയിട്ടും പിടിവിടാതെ നീന്തി  രക്ഷിച്ച ആലിയാമുവിനു ഹാജിയാർ എന്നും താങ്ങായിരുന്നു. ഒരു പെണ്ണുള്ളതിന്റെ  കല്യാണം പൊന്നും പണവും നൽകി നടത്തിയതു ഹാജ്യാരാണ് കുന്നത്ത പറമ്പിൽ ഒരേക്ര സ്ഥലം ആല്യാമൂന്  ഇഷ്ടദാനം കൊടുത്ത് അതിൽ ഒരു പൊരേം വച്ചു കൊടുത്തു . ഇന്ന് അവിടെ സെന്റിനു 1ലക്ഷത്തിനു മോളില് വെല പറയണ്ണ്ടത്രെ. ഇക്കണ്ട കാലായിട്ട് ഹാജ്യാർ പൊറത്ത്ന്നു താടീം മുടിം വെട്ടീട്ടില്ല. ബാർബർ ഷാപ്പില് ഇതുവരെ പോയിട്ടില്ല.   ആല്യാമൂന് കുറച്ച്കാലായി റോട്ടുമ്മല് ഒരു ബാർബർ ഷാപ്പുണ്ട്

വാപ്പ തീരെ കെടപ്പിലായപ്പോൾ കാലങ്ങളായി നാടുവിട്ടു പോയി മദ്രാസിലായിരുന്ന  മകൻ 
മുത്തുവും അവന്റെ ഭാര്യ ഒരു തമിഴത്തിയും കൂടിനാട്ടിൽ വരുകയും പൂട്ടിക്കിടന്ന ബാർബർ 
ഷാപ്പ് തുറക്കുകയും ചെയ്തു . പിന്നീട്  വേറൊരു തമിഴനെക്കൂടി പണിക്ക് വെച്ച് കട 
ചില്ലൊക്കെ ഇട്ട് ഉഷാറാക്കി "ബാഷ ജന്റ്സ് ബ്യൂട്ടി പാർലർ" എന്ന പേരിൽ  രണ്ട് ദിവസം 
മുമ്പ് ഉൽഘാടനം നടത്തി. കട ഹാജ്യാരുടേതാണ് എന്നിട്ടുപോലും ഹാജ്യാരെ 
ഉൽഘാടനത്തിനു വിളിച്ചില്ല...!!

കഴിഞ്ഞമാസം ആല്യാമു കിടപ്പിലായോണ്ട്  മുത്തൂനോട് ഒന്നു പോയി ഹാജ്യാരുടെ മുടി
വെട്ടാൻ പറഞ്ഞപ്പോൾ "കടയിൽ വന്നാൽ വെട്ടാം അല്ലതെ വീട്ടിൽ ചെന്നു മുടികളയ്ണ
കാലൊക്കെ കഴിഞ്ഞൂന്നാ" മുത്തു പറഞ്ഞത്  പോരാത്തേന് കടയിൽ എല്ലാരും കൂടി പറഞ്ഞു
ചിരിക്കും ചെയ്തൂത്രെ. അവടെ മുടീന്റെ കളറു മാറ്റലും ,കറുപ്പിക്കലും, ആളെ വെളുപ്പിക്കലും, മൊഞ്ചു കൂട്ടലും ഒക്കണ്ട്ന്നാണ് കോയാക്കാന്റെ  റിപ്പോർട്ട്.   ഇതൊക്കെയാണെങ്കിലും  മുത്തൂം  ഹാജ്യാരെ  മകൻ  ബഷീറും വല്യ ഫ്രൻസാണ്. രണ്ടുപേരും വലിയ സിനിമാ പ്രിയരുമാണ്. ഹാജ്യാരുടെ ഭാഷയിൽ പറഞ്ഞാൽ രണ്ടും കമ്മൂണിസ്റ്റാ..........

നാളത്തെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഒരു വിധം പൂർത്തിയായി. ഹാജ്യാർ തന്നെ എല്ലായിടത്തും എത്തുന്നുണ്ട്. ദൂരദിക്കിലുള്ള വീട്ടുകാരും ബഷീറിന്റെ ദുബായിക്കാരായ ചങ്ങായിമാരും എത്തിക്കഴിഞ്ഞു. വൈകുന്നേരമായതോടെ വീട്ടിൽ നിറയെ ആളുകൾ പന്തലിൽ കലാപരിപാടികൾ തുടങ്ങിക്കഴിഞ്ഞു പാട്ടും ഒപ്പനയുമെല്ലാം തകർക്കുന്നു നിറയെ കാഴ്ച്ക്കാരുമുണ്ട്. ബഷീറും ചങ്ങായിമാരും കൂടി പുറത്തുപോയി പുതിയാപ്ലയെ ഒന്നു മിനുക്കിയെടുക്കാൻ പോയതാണ്.  അവർ തിരിച്ചു വന്നപ്പോൾ ബഷീർ ഒന്നു ചൊങ്കനായിട്ടുണ്ട് മുഖമൊന്നു തുടുത്തിരിക്കുന്നു ആരുകണ്ടാലും ഒന്നു നോക്കിപ്പോകും  "എല്ലാവരും ചോറു വെയിച്ച് കെടക്കാൻ നോക്കി നാളെ പുത്യാപ്ല പോകാള്ളതാ"... ഹാജ്യാരുടെ ആജ്ഞ.  പന്തലിൽ കലാപരിപാടികൾ  പാതിരയായപ്പോഴും തുടരുന്നതു നിർത്തി എല്ലാവരോടും കിടന്നുറങ്ങാനും ഹാജ്യാർ നിർദ്ദേശിച്ചുവെങ്കിലും അത് നടപ്പായില്ല.  കോയാക്ക ബിരിയാണിക്കുള്ള ഇറച്ചിവെട്ടി വൃത്തിയാക്കാൻ തുടങ്ങി. അപ്പഴാണ് ബഷീറിന്റെ ഒരു  ചെങ്ങായി വന്ന് ഹാജ്യാരെ വീട്ടിനകത്തെക്ക് വിളിച്ചോണ്ട് പോയതും. കുറച്ചുകഴിഞ്ഞതും രണ്ടുകാറുകൾ പുറത്തുപോകുന്നതും   കണ്ടു.

ഹാജ്യാർ തിരിച്ചു വരാത്തതുകണ്ട് വീട്ടിൽ ചെന്ന കോയാക്ക കണ്ടത് പൂമുഖത്ത് ചാരുകസേരയിൽ തളർന്നിരിക്കുന്ന ഹാജ്യാരെയാണ്  "ബഷീറിന് സുഖല്യായ്ങ്ങാണ്ട് ആസ്പത്രീകൊണ്ടൊയീ. ന്റെ കുട്ടിക്കെന്താപറ്റീന്നാവോ പടച്ചോനേ".... "ഒന്നും ബരൂലാന്നും. ങ്ങള് ധൈര്യായിട്ടിരിക്കി ഓന് ന്നലെ തിന്നത് ദഹ്ച്ചിട്ട്ണ്ടാവൂലാ.... അതേയ്‌ക്കാരം".. കോയാക്ക.  "അന്റെ വെപ്പിലെന്തെങ്കിലും താറാറ് പറ്റിയോ ന്റെ കോയേ... ബിര്യാണി വെക്കുമ്പം നല്ലോം നോക്കിക്കാളാ"... "ഹാജ്യാരെ ങ്ങക്കെന്തിന്റെ കേടാ... കോയ പ്പണി തൊടങ്ങീട്ട് കൊല്ലം കൊറെ ആയിക്ക്ണ്.... ന്ന് വരെ ആരെക്കൊണ്ടും ഒന്നും പറേപ്പിച്ചിട്ടില്ല. ബടെ ഓനല്ലാതെ തിന്നോർക്ക് വേറാർക്കും ഒന്നും പറ്റീല്ലാലോ...  രണ്ടു ക്വിന്റൽ അരി ഞാൻ വച്ച്ട്ട് ഒരു വറ്റ് ബാക്കിണ്ടോ"..  "ജ്ജും ന്നെ എടങ്ങറാക്കല്ലേ കോയേ... ഞാൻ അന്നെ കുറ്റം പറഞ്ഞതല്ല. ജ്ജേതായാലും രാവ്‌ലെക്ക്‌ള്ള പരിപാടി നോക്കിക്കോ...  എല്ലാം ഉസാറാവണം ബഷീർന്റെ കാര്യം ജ്ജ് ആരോടും പ്പൊ മുണ്ടണ്ടാ"..  കുറച്ചു കഴിഞ്ഞപ്പഴക്കും   ബഷീറിന്റെ  ചങ്ങായി വന്നു നേഴ്സിഗ് ഹോമിന്ന് "ബഷീറിനു കുഴപ്പോന്നൂല്ലാ.. ഒരിജക്ഷൻ കൊട്ത്തു രാവിലെ പോരാ".. ഹാജ്യാർക്ക് സമാധാനായി

രാവിലെയായി കല്ല്യാണത്തിനു നാട്ടുക്കാരും വീട്ടുകാരും വന്നുതുടങ്ങി  എല്ലാവരും പുത്യാപ്ലെനെ അന്വേഷിക്കുന്നു. പലരും അവിടെയും  ഇവിടെയും കൂട്ടം കൂടിനിന്നു ചർച്ച ചെയ്യാൻ തുടങ്ങി. വീട്ടിനകത്തും ഗൗരവമായ ചർച്ചകൾ നടക്കുന്നു. ബഷീറിനെ ഡിസ്ച്ചാർജ് ചെയ്യാൻ പറ്റിയ സ്ഥിതിയല്ലാന്ന് . കാരണമ്മാരെല്ലാം കൂടി പെണ്ണിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ട് ചടങ്ങുകൾ
മാറ്റി വക്കാതെ നടത്താനും അതിന്റെ ഭാഗമായി പെൺകുട്ടിയുടെ ബാപ്പയും  മഹൽ ഖാസിയും കൂടി നേഴ്സിഗ് ഹോമിൽ പോയി അവിടെ വച്ച് നിക്കാഹ് നടത്താനും തീരുമാനിക്കുകയും നടത്തുകയും ചെയ്തു. ആരെയും നേഴ്സിഗ് ഹോമിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ പലരുമായും ബഷീർ ഫൊണിൽ സംസാരിച്ചിരുന്നു എന്താണു പറ്റിയതെന്ന് ആർക്കും ഒരുപിടിയുമില്ല.

നിക്കാഹ് കഴിഞ്ഞു എന്ന വിവരം കിട്ടിയതോടെ ഹാജ്യാർ ഒരു പ്രക്യാപനം നടത്തി "ഒരുചടങ്ങു കൂടി ഉണ്ട് അതുകഴിഞ്ഞേ എല്ലാവരും പോകാവൂ"....  വീണ്ടും സസ്പെൻസ് ഹാജ്യാർ വസ്ത്രം മാറ്റി പുറത്തിറങ്ങി മൂപ്പരെ പത്തിരുപതു പണിക്കാരും വണ്ടികളും നിരന്നു. ബഷീറിന്റെ അടുത്ത കുറച്ചു ചെങ്ങായി മാരെയും കൂട്ടി അര മണിക്കൂറിനകം തിരിച്ചു വരാം എന്നു പറഞ്ഞു വണ്ടികൾ പുറപ്പെട്ടു.
ജനം ആസ്പത്രിയിൽ നിന്ന് ബഷീറിനെ കൊണ്ടുവരുന്നതും കാത്ത്  ഉഷാറായി ബിരിയാണി തട്ടാൻ തുടങ്ങി. ബഷീറിന്റെ കാലൊടിഞ്ഞു, കയ്യൊടിഞ്ഞു, അല്ല തണ്ടെൽ ഉളുക്കി, അറ്റാക്കാണ്, പ്രസർകൂടി, അതൊന്ന്വല്ല.ഓൻ പേടിച്ചതാണെന്ന് ഒരുകൂട്ടർ എന്തായാലും ചർച്ചകൾ മുറുകുന്നതിനനുസരിച്ച് ബിരിയാണി ചെമ്പുകൾ കാലിയാകാൻ തുടങ്ങി.

ഓ... ഹൊയ്   ഓ..... ഹൊയ്   ഓ....ഹൊയ്  എല്ലാവരും നോക്കി ഒരു ജാഥ വരുന്നു. കസേരയിൽ ഒരുത്തനെ മുഖത്തെല്ലാം കുമ്മായം പൂശി ഇരുത്തിക്കൊണ്ട് കസേര രണ്ടു മുളകളിൽ വച്ചുകെട്ടി ഏറ്റിക്കൊണ്ടാണു വരവ്.  പടച്ചോനെ.. കല്യാണ സൊറ..... ഹ..ഹ.. ഹാ...... ഇത്രക്കൊക്കെ ആയോ  ജനം അത്ഭുതം കൂറി.  ഇത് ബഷീറാണൊ..? ഓൻ ത്ര നീട്ടല്യല്ലോ... മുഖം  ശരിക്കും കാണാൻ പറ്റാത്തോണ്ട് പലർക്കും സംശയം. പോയ വണ്ടികൾ എല്ലാം പിന്നാലെ വരുന്നുണ്ട്.

കല്ല്യാണപ്പന്തലിന്റെ മുമ്പിൽ പണിക്കാർ പല്ലക്ക് താഴത്തിറക്കി ഹാജ്യാരും പരിവാരങ്ങളും നിരന്നു.
നാട്ടുകാർ അമ്പരപ്പോടെ ചുറ്റും. "കള്ള ഹിമാറെ ജ്ജെന്നാ ബൂട്ടീസ്യനായത്..... അന്റൊരു ഫേസ്യൽ   അന്നെ ഞാൻ ശരിയാക്കിത്തരാടാ #%&*@*%$#" ഹാജ്യാർ തന്റെ ബൽറ്റൂരി.  അടി പൊട്ട്ണെന്റെ മുന്നെ കോയാക്ക ചാടി വീണു ഹാജ്യാരെ തടഞ്ഞു എഴുന്നള്ളിച്ചു കൊണ്ടുവന്ന രൂപത്തിനെ സൂക്ഷിച്ചു നോക്കി പ്രക്യാപിച്ചു. ത് ഞമ്മളെ ഒസ്സാൻ പാണ്ടി മുത്തു അല്ലേ...... അയിച്ച് വിടടാ ആ ഹമുക്കിനെ കസാലയിൽനിന്നും കെട്ടഴിച്ച മുത്തു നേരെ ഹാജ്യാരുടെ കാൽക്കൽ വീണു.നിലവിളിച്ചു "ഹാജ്യാരാക്കാ രക്ഷിക്കണേ... ഞാൻ ബ്യൂട്ടീസ്യനല്ല.. ഒസ്സാനാണേ...ന്നോട് മാപ്പാക്കണം നാട്ടിൽ എല്ലാരുടെ പെരേലും ചെന്നു ഞാൻ മുടി വെട്ടിക്കോളാമേ".... ഉടൻ തന്നെ  ഹാജ്യാരുടെ രണ്ടു മാസമായ താടീം മുടീം മുത്തു വെട്ടി വെടുപ്പാക്കാനുള്ള ഏർപ്പാടു തുടങ്ങി.

കഥയറിയാതെ ആട്ടം കാണുന്ന നാട്ടുകാർക്ക് അപ്പൊഴാണു ബഷീറിന്റെ ദുബായ്ക്കാരൻ ചെങ്ങായി ഇന്നലെ വൈകുന്നേരം മുത്തുന്റെ ബ്യൂട്ടി പാർലറിൽ ബഷീർ മുടിവെട്ടാൻ പോയതും അവിടെ വച്ച് മുത്തു ബഷീറിന്റെ ഗ്ലാമർ കൂട്ടാനായി ഫേഷ്യലും മറ്റെന്തൊക്കയോ പരിപാടികളും ചെയ്ത വിവരവും പിന്നീട് സംഭവിച്ച കാര്യങ്ങളും പറഞ്ഞത്. മുടി വെട്ടാൻ മാത്രമറിയുന്ന മുത്തു മദ്രാസിന്ന് ഇതെല്ലാം കണ്ടിരുന്നു. അവിടെന്നു വരുമ്പോൾ കൊണ്ടുവന്ന പല സാധനങ്ങളുമുപയോഗിച്ച്  സുഹൃത്തായ ബഷീറിന്റെ മുഖത്ത് പരീക്ഷണം നടത്തിയത് പാളിപ്പോയി ബഷീറിന്റെ മുഖമെല്ലാം പൊള്ളി കുമിളിച്ചതിനാലാണ്  ആസ്പ്ത്രിയിൽ അഡ്മിറ്റാക്കിയതും അവിടെ വച്ച് ചടങ്ങു നടത്തേണ്ടി
വന്നതും. എന്തായാലും നാട്ടിലെ ഒരേഒരു ബ്യൂട്ടിപാർലർ ഇതോടെ പ്രവർത്തനം നിലച്ച്
വീണ്ടും ബാർബർ ഷാപ്പായി മാറി. മുത്തു ആവശ്യക്കാർക്ക് വീട്ടിൽ ചെന്ന്  മുടികളച്ചിലും
നടത്തുന്നു.മൂന്നു ദിവസം ആസ്പത്രീൽ കെടക്കണ്ടി വന്നിട്ടും, കല്യാണം അലമ്പായിട്ടും,
മുഖത്ത് ചില്ലറ അടയാളങ്ങൾ വീണെങ്കിലും ബഷീറും  മുത്തുവും ഇപ്പോഴും സുഹൃത്തുക്കളായി
തന്നെ തുടരുന്നു......

 ഹാജ്യാരെ ഭാഷയിൽ കമ്മൂണിസ്റ്റായി.......



Wednesday, June 15, 2011

ഒരു പുലർകാല കാഴ്ച........

രാവിലെ മഞ്ചേരി മുനിസിപ്പൽ ബസ് സ്റ്റാന്റ് -ൽ നിന്നുള്ള ഒരു കാഴ്ച്ച ..............!!!!!!!!


രാത്രിയായാൽ കന്നുക്കാലികൾ കൂട്ടത്തോടെ കൈയ്യടക്കുന്ന ബസ് സ്സ്റ്റാന്റിൽ അവ ഇട്ടേച്ചുപോയ ചാണകക്കൂനകളിൽ യാത്രക്കാർ ചവിട്ടി വീഴാതിരിക്കാൻ ഏതോ ഒരു സരസൻ വാൾ പോസ്റ്ററുകൾ കീറി  തൊപ്പി വച്ച് അപായ സൂചന നൽകിയപ്പോൾ



            ചാണക ക്കൂണുകൾ എടുത്തു മാറ്റി പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാനായി..
                 തന്റെ ജോലി കൃത്യമായി നിർവഹിക്കുന്ന മുനിസിപ്പൽ ജീവനക്കാരി

Monday, June 13, 2011

അധികാരം



എനിക്ക്
ലഭ്യമായ്  അധികാരങ്ങൾ
വരുന്നു അവസരങ്ങൾ
തേടുന്നു സമ്പത്തുകൾ
നേടുന്നു സമ്പാദ്യങ്ങൾ
അറിയുന്നു ബന്ധുക്കൾ
മുറിയുന്നു ബന്ധങ്ങൾ
കുറയുന്നു സൗഹൃദങ്ങൾ
അകലുന്നു വിശ്വാസങ്ങൾ
കവിയുന്നു പിൻ‌വിളികൾ
അറിയുന്നു സുരപാന സന്ധ്യകൾ
മാറുന്നു ചിന്താധാരകൾ
നാറുന്നു മനസ്ഥിതികൾ
നഷ്ടമാകുന്നു മൂല്യങ്ങൾ
ചുരുങ്ങുന്നു പകലുകൾ
നീളുന്നു രാത്രിയാമങ്ങൾ 
തേടുന്നു മായക്കാഴ്ചകൾ
കാണുന്നു ദുസ്വപ്നങ്ങൾ
കേൾക്കുന്നു അപസ്വരങ്ങൾ
മോഹിക്കുന്നു അത്യാഗ്രഹങ്ങൾ
ആശിക്കുന്നു വർണ്ണപ്പകിട്ടുകൾ
വരളുന്നു നന്മതൻകിരണങ്ങൾ
കൊഴിയുന്നു സ്നേഹപ്പൂക്കൾ
വറ്റുന്നു നറുമൊഴികൾ
ഒഴുകുന്നു ശാപവചനങ്ങൾ
തെളിയുന്നു തിന്മതൻ തീനാളങ്ങൾ
വിളയുന്നു ദുഷ്ടതകൾ 
ദ്രവിക്കുന്നു ദന്തനിരകൾ
മുളയ്ക്കുന്നു തേറ്റകൾ
വളരുന്നു ദംഷ്ട്രങ്ങൾ
ചിന്തുന്നു രണബിന്ദുക്കൾ
രുചിക്കുന്നു  പച്ചയിറച്ചികൾ  

ഇതറിഞ്ഞ്
ഓടിയൊളിക്കുന്നൂ
എൻ സന്തതിപരമ്പരകളെന്നനിൽനിന്ന്
വിട്ടകലുന്നൂ
എൻ കൂട്ടുകാരി നീയുമെന്നിൽനിന്നകലങ്ങളിലേക്ക്
 എന്നന്നേക്കുമായ്

************************************************

Friday, June 10, 2011

പീഡനം

ഗ്രാമത്തിലെ സർക്കാർ ഡിസ്പൻസറിയോടനുബന്ധിച്ച്   M.P ഫണ്ടുപയോഗിച്ചുണ്ടാക്കിയ 5 ബെഡ് വാർഡിന്റെഉത്ഘാടന മഹാമഹം  M.P,MLA,DMO, മന്ത്രി ,പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർ എല്ലാവരും ഹാജർ. മുഴുവൻ നാട്ടുകാർക്കും ആഘോഷം .

ആശുപത്രിക്കുമുൻപിൽ തുടങ്ങിയ പുതിയ സംരഭം "വനിതാ ഹോട്ടൽ"  ഉൽഘാടനത്തിനോട് അനുബന്ധിച്ച് ഹോട്ടലിൽ നല്ല കച്ചവടം ഈ തിരക്കിലാണ് തോണിക്കാരൻ ബീരാൻക്കയും ഡ്രൈവർനാരാണേട്ടനും ചായക്കു കയറിയത് ഹോട്ടലിൽ ജോലിക്കാർ എല്ലാവരും സ്ത്രീകൾ നാട്ടുകാർ തന്നെ..
കാർത്ത്വോ... എനിക്കൊരു കട്ടൻ, നാരാണേട്ടനൊരു ഡബിൾ സ്ടോങ്ങ് വിത്തൗട്ട്. ബീരാൻ‌ക്ക ഓർഡർ ചെയ്തു.
ചായ കൊണ്ടുവന്ന ഗ്രാമത്തിന്റെ മുൻ രോമാഞ്ചമായിരുന്ന  കാർത്തൂന്റെ (കാർത്ത്യായനി) ചോദ്യം നാരാണെട്ടാ വയസ്സായപ്പഴേക്കും പഞ്ചാര വേണ്ടാതായല്ലേ..? ചെറുപ്പത്തിലേ  നോക്കണമായിരുന്നു.. ഹ ഹ.. ഹ..  
ജ്ജ്   ഓനെ ചൂടാക്കണ്ടന്റെ കാർത്ത്വോ... ബീരാൻക്ക.
നാട്ടുകാരുടെ പുഞ്ചിരിയിലേക്ക് കയറിവന്ന  പഞ്ചായത്ത് പ്രസിഡണ്ട് ലളിതാമ്മയുടെയും ഹോട്ടൽ രക്ഷാധികാരിയും വാർഡ് മെമ്പർ മറിയാമ്മയുടെയും മുമ്പിൽ വച്ച് വീണ്ടും സപ്ലയർ കാർത്തൂന്റെ ചോദ്യം നാരാണേട്ടാ.. കാലിച്ചായ മത്യോ.. കടി ഒന്നും വേണ്ടേ..?       വേലെം കൂലീം ഇല്ലാതെ വല്ലവന്റെം ഓസി  കുടിക്കുന്ന നാരാണേട്ടനെ കളിയാക്കിയതാണ്.

 ചമ്മിപ്പോയ നാരാണെട്ടൻ എല്ലാവരേയും ഒന്നുകൂടി നോക്കിക്കൊണ്ട്  കാർത്തൂന്റെ അടുത്തേക്ക് ചെന്ന് ഉറക്കെ  "കടി" പ്പവേണ്ടന്റെ കാർത്ത്വോ.. യ്യ് നിക്കൊരു "ഉമ്മ" തന്നാളാ... അയിനാമ്പോ ഞാനണക്ക് പണൊന്നും തരണ്ടാലോ ..

ശേഷം.......
ജനപ്രധിനിധികളുടെ മുൻപിൽ വച്ച് പരസ്യമായ .... പീഡനം....പോലീസ്... കേസ്... റിമാന്റ്... അങ്ങിനെ സാധാരണപോലെ..... കാര്യങ്ങൾ.

Monday, June 6, 2011

ജലധാരാ യന്ത്രം


മാനന്തവാടി-കൽപ്പറ്റ റൂട്ടിൽ വള്ളിയൂർക്കാവിനു സമീപം പൈപ്പുപൊട്ടി റോഡിലേക്ക് വെള്ളം ശക്തമായി ചീറ്റുന്നു

Saturday, June 4, 2011

കാത്തിരുപ്പ്



                                  വരളുന്ന മാർച്ചും
                                  പൊള്ളുന്നൊരേപ്രിലും
                                  ഉരുകുന്ന മെയ്യും
                                  കഴിഞ്ഞുടനെത്തിയ
                                  കുളിരേറ്റ ജൂണിൽ 
                                  നീ വരാത്തതെന്തേ..?
 
                                 എൻ കൺകൾക്കു വിരുന്നേകാൻ
                          എൻ കാതുകൾക്കീണമാകാൻ 
                          എൻ മനത്തിലലിഞ്ഞുചേരാൻ
                          എൻ സ്വപ്നങ്ങൾക്കു വർണ്ണമേകാൻ
                          നീ വരാത്തതെന്തേ..? 

                                          എൻ കൂടെ നീന്തിത്തുടിക്കുവാനായ്
                                 എൻ മോഹങ്ങൾ പൂവണിയിക്കാനായ്
                                 എൻ ആശകൾക്കൊപ്പം പറന്നുയരാനായ്
                                 നീ വരാത്തതെന്തേ...?

                         നിന്നെയോർത്തെൻമനം കരഞ്ഞു
                         നിന്നെക്കാത്തെൻ ദിനം മറിഞ്ഞു
                         നിന്നെത്തേടിയെൻ ജീവൻ വലഞ്ഞു
                         നീ വരാത്തതെന്തേ.. എന്നരികിൽ...
                         എൻസഖീനീ വരാത്തതെന്തേ..?

                               മതിയായെനിക്കെല്ലാമുലകിൽ
                               തീർന്നൂയെൻ കർമ്മമീ ഭൂവിൽ
                               ഇനി ഞാൻ മടങ്ങട്ടെ...
                               നിനക്കായ് ഞാൻ കാത്തിരിപ്പൂ..
                               ഞാനായ് ക്ഷണിക്കുന്നു നിന്നെ


                                 എന്തേയെൻ മരണമേ.. നീ വരാത്തതെന്തേ....?

Wednesday, June 1, 2011

തിരിച്ചു കിട്ടുമോ ഈ കാലം


സ്കൂൾ തുറന്ന ദിവസം തന്നെ മഴയെത്തിയപ്പോൾ, ഇന്നു ഉച്ചക്ക് സ്കൂൾ വിട്ടസമയത്ത് 
മലപ്പുറം കോട്ടപ്പടി  ജി  എൽ പി സ്കൂളിൽ നിന്ന്