Friday, April 22, 2011

പാലക്കാട്ടേട്ടന്റെ “ഓര്‍മത്തെറ്റുപോലെ“ അവസാനിക്കുന്നു

പാലക്കാട്ടേട്ടന്‍ ,കൊട്ടോട്ടിക്കാരന്‍,എന്നിവര്‍ പ്രശസ്ത സാഹിത്യകാരന്‍ കെ പി  രാമനുണ്ണിക്കൊപ്പം തുഞ്ചന്‍ പറമ്പ് ബ്ലോഗേര്‍സ് മീറ്റിനു എത്തിയപ്പോള്‍
അടുത്ത കാലത്ത് എന്നെ വളരെ അധികം സ്വാധീനിച്ച ഒരു നോവല്‍ ആണ്   പാലക്കാട്ടേട്ടന്‍ എന്ന പേരില്‍ എഴുതുന്ന റിട്ട: കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ശ്രീ.കേരളദാസനുണ്ണി എന്നവരുടെ  “ഓര്‍മത്തെറ്റുപോലെ“  ഈ നോവലിന്റെ 132 അധ്യായങ്ങള്‍ പ്രസിന്ധീകരിച്ചു കഴിഞ്ഞു അടുത്ത അധ്യായത്തോടെ അവസാനിക്കും എന്ന് എഴുത്തുകാരന്‍ പറയുന്നു ഈ അവസരത്തില്‍ നമുക്ക്       ഇനി ഒന്നും ചെയ്യാനില്ല അടുത്ത അധ്യായം പ്രതീക്ഷിക്കാം.

ഈ നോവലിലെ കഥാപാത്രങ്ങളെ എനിക്ക് മനസ്സില്‍നിന്നും മാറ്റിനിര്‍ത്താനാവുന്നില്ല...!!!!!

മനുഷ്യന്റെ പ്രതീക്ഷയുടെ പ്രതീകമായ സരോജിനി, മൂന്നു തലമുറയെ തന്നിലേക്കാവാഹിച്ച് കരുത്തോടെ ജീവിക്കുന്ന നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തനായ ഗ്രാമീണ കര്‍ഷകന്‍ കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍,അദ്ദേഹത്തിന്റെ നാട്ടറിവുകള്‍ , കരുത്തനായ കര്‍ഷക തൊഴിലാളിയായ   ചാമി , നിര്‍ഭാഗ്യ ജന്മം ജീവിച്ച് തീര്‍ക്കുന്ന നാണു നായര്‍, ലാഭം മാത്രം നോട്ടമുള്ള ബന്ധങ്ങള്‍ക്ക് ഒരുവിലയും കല്പിക്കാത്ത കിട്ടുണ്ണി, സഹനത്തിന്റെ പ്രതീകവും അവസാനം പൊട്ടിത്തെറിക്കുന്നവളുമായ രാധ, നന്മയുടെ പ്രതീകം വേണു, തിന്മയുടെ പര്യായം സുകുമാരന്‍ , ഗ്രാമത്തിന്റെ രോമാഞ്ചം പാഞ്ചാലി. പാവം കല്ല്യാണി, തെറ്റുതിരുത്തി കുടുംബ   ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന രാധാക്യഷ്ണന്‍,   തറവാടിയായ വക്കീല്‍, മറക്കാന്‍ കഴിയാത്ത പത്മിനി, പിന്നെ ചാമായി, താമി, വേലപ്പന്‍, ചിന്നമണിനായര്‍,  ഭൂമിക്ക് മുകളിലും ആകാശത്തിനു താഴെയുള്ളതുമായ എല്ലാ കാര്യങ്ങളിലും അറിവുള്ള  രാജന്മേനോന്‍ സാമി‍, സുന്ദരന്‍, തുടങ്ങി,  ഓര്‍മ്മയില്‍ കുടിയേറിയ ധാരാളം കഥാപാത്രങ്ങള്‍ മായിന്‍ കുട്ടി എന്ന കഥാപത്രത്തിന്റെ വളര്‍ച്ച ഒരു അനുഭവം തന്നെ. ഈ നോവലിലെ പല ഭാഗങ്ങളിലും സജീവ സാന്നിദ്ധ്യമായി  സമയം വിളിച്ചറിയിച്ചു കൊണ്ട് പറന്നു പോകുന്ന വിമാനം വേറൊരു കഥാപാത്രമാ‍യി മാറുന്ന കൌതുകകരമായ കാഴ്ച്..!! ഒരു ഗ്രാമത്തിന്റെ എല്ലാ തുടിപ്പുകളും കാലവുമായി   ബന്ധിപ്പിച്ചുകൊണ്ടുള്ള ആഖ്യാന രീതി  പഴയകാല വ്യവസ്ഥിതികളുടെ  സത്യസന്ധ്യമായ വിവരണം പാട്ടക്കുടിയാന്‍, ജന്മി ബന്ധങ്ങള്‍.

പട്ടു പണി തുടങ്ങാറാവുമ്പൊ കുടിയാന്മാര് കെട്ടിയ പെണ്ണിന്‍റെ കയ്യിലും കഴുത്തിലും ഉള്ളത് പണയം വെച്ച് ഓരര കന്നും വിത്തും വാങ്ങും. എന്നിട്ടാ പണി തുടങ്ങ്വാ. പോരാത്ത പണം അപ്പപ്പൊ കടം വാങ്ങും. കൊയ്താല്‍ പാട്ടം അളക്കണം. ജന്മിയുടെ മുറ്റത്ത് നെല്ല് കൊണ്ടു പോയി ഇട്ട് ഉണക്കി ചണ്ട് കളഞ്ഞിട്ട് വേണം പാട്ടം അളക്കാന്‍. ഒന്നാം പഞ്ച കൊയ്താല്‍ കുറെ പാട്ടം അളക്കും. ബാക്കി വിറ്റ് കടം വീട്ടും. രണ്ടാം പഞ്ച കൊയ്താല്‍ പാട്ട ബാക്കി നിര്‍ത്താന്‍ പാടില്ല. അത് അളന്ന് കഴിയുമ്പൊ കാര്യായിട്ട് ഒന്നും ഉണ്ടാവില്ല. പിന്നെ എന്താണ്. ബാക്കി നെല്ലും വില്‍ക്കും കന്നിനീം വില്‍ക്കും. എന്നിട്ട് പണയം വെച്ച മുതല് എടുക്കും. കുറച്ച് കാശുള്ളതും കൊണ്ട് ഗുരുവായൂരിലിക്കോ, പഴനിക്കോ ഒരു യാത്ര പോവും. അതോടെ അക്കൊല്ലത്തെ സമ്പാദ്യം തീര്‍ന്നു. അടുത്ത കൊല്ലം ആദ്യേ ഒന്നേന്ന് തുടങ്ങണം.
                                                                                     
മലയാളത്തിന്റെ സൌന്ദര്യം മുഴുവനും കവിഞ്ഞൊഴുകുന്ന പ്രയോഗങ്ങള്‍,

പൌര്‍ണ്ണമി ചന്ദ്രികയുടെ വെള്ള പട്ടുടയാട്യ്ക്ക് അമ്പല മതിലില്‍ നിരത്തി വെച്ച കാര്‍ത്തിക ദീപങ്ങള്‍ സ്വര്‍ണ്ണത്തിന്‍റെ അലുക്കുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നു. ഒരു കാതം അകലെ നിലാവ് മുരുകമലയുടെ നെറുകയില്‍ പാലഭിഷേകം ചെയ്യുകയാണ്.                                     
ദൈവങ്ങളായാലും മനുഷ്യരായാലും പ്രണയസാഫല്യത്തിന്നായ കാത്തിരുപ്പ് അസഹ്യമാണ്“     
“പുഴയോട് പിണങ്ങി പാത ഇടതു ഭാഗത്തേക്ക് അകന്നു തുടങ്ങി കൂനന്‍ പാറയുടെ  മുകളിലെ ആല്‍ മരം കാലത്തിന്റെ കൈകളില്‍ നിന്ന് തെന്നിമാറി മാറ്റമില്ലാതെ നില്‍ക്കുന്നു.“ 
           
 കുടുംബ  ബന്ധങ്ങളുടെ  തീവ്രത                                                                                                            
ഇടിച്ചക്ക പൊടിത്തൂവലും, പഴുത്ത മത്തന്‍ കൊണ്ടുള്ള എരിശ്ശേരിയും , ചേമ്പിന്‍ കിഴങ്ങും കുമ്പളങ്ങയും ചേര്‍ത്ത മോരുപാര്‍ന്ന കൂട്ടാനും കൂട്ടിയുള്ള ഉണ് സുഭിക്ഷമായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉമ്മറത്തിണ്ടില്‍ തോര്‍ത്ത് വിരിച്ച് എഴുത്തശ്ശന്‍ കിടന്നു. പുഴയില്‍ നിന്ന് ഈര്‍പ്പം കോരി വന്ന കാറ്റ് അയാളെ കെട്ടിപ്പിടിച്ചു. ആ പരിരംഭണത്തിന്‍റെ നിര്‍വൃതിയില്‍ കണ്ണുകള്‍ അടഞ്ഞു.

ഇളം ചൂടുള്ള നനവ് തട്ടിയപ്പോഴാണ് നോക്കിയത്. കുട്ടി നനച്ചിരിക്കുന്നു.

' നീ എന്‍റെ മേത്ത് ചൂച്ചൂത്തി അല്ലേ. നോക്കിക്കോ, നിന്നെ ഞാന്‍ കയത്തംകുണ്ടിലേക്ക് എറിയുന്നുണ്ട് ' എഴുത്തശ്ശന്‍ കുട്ടിയെ രണ്ട് കയ്യിലും കൂടി കിടത്തി വലിച്ചെറിയുന്നതായി ഭാവിച്ചു.

ഭീതിക്ക് പകരം കുഞ്ഞിന്‍റെ മുഖത്ത് പൊട്ടിച്ചിരിയുടെ അലകള്‍ അടിച്ചു.

' എന്‍റെ തങ്കക്കുടത്തിനെ ഞാന്‍ കളയ്യോ ' എഴുത്തശ്ശന്‍ കുട്ടിയെ മാറോടണച്ചു. ആ കുഞ്ഞു വിരലുകള്‍ അയാളുടെ മൂക്കിലും ചെവിയിലും പരതി നടന്നു. അയാള്‍ക്ക് ഇക്കിളി തോന്നി.


“ഒരമ്മ പെറ്റ മക്കളല്ലെങ്കിലും ഒരു കൂടപ്പിറപ്പിനെപ്പോലെ തന്നെ സ്നേഹിച്ചവനാണ് അരികത്ത്ഇരിക്കുന്നത്.അവന്‍റെ സ്നേഹത്തിന്നോ കുടുംബത്തിന്ന് വേണ്ടി അവന്‍ ചെയ്ത സാമ്പത്തിക സഹായങ്ങള്‍ക്കോ പകരം   ആരും അവന്ന് തിരിച്ചൊന്നും നല്‍കിയില്ല. അവന്ന് അതില്‍ പരിഭവം ഇല്ലെങ്കിലും അതൊരു വലിയ വീഴ്ചതന്നെയാണ്. കല്യാണത്തിന്ന് മുമ്പ് വല്ലപ്പോഴും അവന്ന് വേണ്ടി നല്ലൊരു വാക്ക് പറഞ്ഞിരുന്നത് പോലുംഅമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല.   ഒരിക്കല്‍പോലും അവന്‍ മുഖം കറുപ്പിച്ച് ആരോടും പെരുമാറിയിട്ടില്ല“...!!
“വര്‍ണ്ണിക്കാനാവാത്ത വാത്സല്യം പത്മിനിയുടെ മനസ്സില്‍ കുമിഞ്ഞു കൂടി. വേണുവിന്‍റെ കൈപ്പടം അവര്കണ്ണോട് ചേര്‍ത്ത് വെച്ചു“.

സുന്ദരമായ ഒരു ബാല്യ സ്മരണ,

 “മനസ്സില്‍ വേറൊരു ദൃശ്യമാണ്. പശുവിനെ മേച്ച് തൊഴുത്തില്‍ കെട്ടിയതേയുള്ളു. കുന്നിന്‍ മുകളിലെ അമ്പലത്തില്‍ നിന്ന് കതിനവെടി ഉയര്‍ന്നു. ചെണ്ട മേളത്തിന്‍റെ അലകള്‍ അതിന്ന് അകമ്പടിയായി. പുല്ലുവട്ടിയില്‍ വൈക്കോലിട്ട് പശുക്കുട്ടിയെ താലോലിക്കുകയാണ്  ഒരു ഒമ്പത്     വയസ്സുകാരന്‍ “

 ഇവ എല്ലാം കൊണ്ടും ഒരു നല്ല  നോവല്‍. എന്തായാലും എഴുത്തുകാരന് ഇതിലും നല്ല ഒരു നോവല്‍ ഉടനെ തന്നെ എഴുതാനും അതും നമുക്ക് അദ്ദേഹത്തിന്റെ  ബ്ലോഗില്‍  കൂടി വായിക്കാനും സാധിക്കട്ടെ  പ്രാര്‍ത്ഥിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും നിറുത്തട്ടെ.

11 comments:

  1. അടുത്ത അധ്യായത്തിനായ് കാത്തിരിക്കാം..
    പാലക്കാട്ടെട്ടന് എല്ലാ വിധ ആശംസകളും.
    തുടര്‍ന്നും ഇതുപോലുള്ള സംരഭങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. വായിക്കണം ആ നോവല്‍. തുടങ്ങി വെച്ചിരുന്നു, ഇടക്ക് മുടങ്ങി.
    ഇപ്പോ ഒന്നൂടെ തുടങ്ങണമെന്നഗ്രഹിക്കുന്നു.
    പാലക്കാട്ടേട്ടനെ മീറ്റില്‍ വെച്ച് കണ്ടു, സംസാരിച്ചു.
    ഒരുപാട് സന്തോഷം തോനുന്നു കാണാന്‍ കഴിഞ്ഞതില്‍

    ReplyDelete
  3. ഞാനിദ്ദേഹത്തെ അറിയുന്നത് തന്നെ ബ്ലോഗ്മീറ്റില്‍ വെച്ചാണ്. പറ്റുമെങ്കില്‍ ലിങ്ക് അയച്ചു തരൂ...

    ReplyDelete
  4. വായിക്കണം. ഒന്നിച്ച് വായിക്കണം. പുസ്തകമായിട്ട് വായിക്കണം.
    ആശംസകളോടെ………………

    ReplyDelete
  5. പാലക്കാട്ടേട്ടന്റെ നോവല്‍ എത്രയും പെട്ടെന്ന് പുസ്തകമായിറങ്ങട്ടെ. ബ്ലോഗേഴ്‌സ് മീറ്റില്‍ വെച്ച് അദ്ദേഹത്തെ കാണുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. അതിനു മുമ്പ് ഫോണില്‍ സംസാരിക്കുകയുമുണ്ടായിട്ടുണ്ട്. മുഖത്തെപ്പോഴും മായാത്ത പുഞ്ചിരിയുള്ള ബൂലോകത്തെ ഈ കാരണവര്‍ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നതോടൊപ്പം പൊന്മളക്കാരന്റെ ഈ പരിചയപ്പെടുത്തല്‍ പോസ്റ്റ് നന്നായെന്നുകൂടി പറയട്ടെ.

    ReplyDelete
  6. അദ്ദേഹത്തിന്റെ ബ്ലോഗിലേക്കൊരു ലിങ്ക് കൊടുക്കാമായിരുന്നു. ഇതാണ് പ്രസ്തുത ബ്ലോഗിന്റെ url: http://palakkattettan.blogspot.com/

    ReplyDelete
  7. വായിക്കാം. നന്ദി.

    ReplyDelete
  8. നിര്‍ഭാഗ്യവശാല്‍ പാലക്കാട്ടെട്ടനെ മീറ്റില്‍ വച്ച് പരിജയപ്പെടാന്‍ സാധിച്ചില്ല. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അത് വലിയ ഒരു കുറവായി തോന്നി. ബ്ലോഗിലൂടെ പാലക്കാട്ടെട്ടനെ പരിജയപെടുത്തിയതിനു "പൊന്മളക്കാരന് "നന്ദി. അദ്ദേഹത്തിന്റെ ബ്ലോഗ്‌ വായിച്ചിട്ട് കൂടുതല്‍ വിശദ്ധമായ കമെന്റ് എഴുതാം.

    ReplyDelete
  9. ആദ്യം മുതലേ വായിക്കുന്നതാണ് അദ്ധേഹത്തിന്റെ നോവല്‍. ഏകദേശം ഒരേ നാട്ടുകാര്‍ ആയത് കൊണ്ടും അദ്ധേഹത്തിന്റെ ആഖ്യാന ശൈലി കൊണ്ടും ആവാം നോവലിലെ പലരെയും മുന്‍പ് കണ്ടിട്ടുള്ളത് പോലെ ഒരു ഫീല്‍ ആണ്.
    ഈ പോസ്റ്റിനു നന്ദി!!

    ReplyDelete
  10. ഞാന്‍ എഴുതി വരുന്ന നോവലിനെ വായനക്കാരിലേക്ക് എത്തിക്കാന്‍ 
    സഹായകരമായ ഈ പോസ്റ്റ് ഇട്ടതിന്ന് നന്ദി. താമസിയാതെ വേറൊരു നോവലുമായി എത്താം.

    ReplyDelete
  11. പ്രിയ കോമിക്കോള
    ഹാഷിം
    യൂസ്ഫ്പ
    കണ്ണൂരാൻ
    റജി
    നന്ദു
    ഗന്ധർവൻ
    എല്ലാവർക്കും നന്ദി....

    ReplyDelete